Saturday, November 23, 2013

അദ്ധ്യായം - 18.

കുളി കഴിഞ്ഞ് വേഷംമാറിയതേയുള്ളു. വാതിൽക്കൽ മുട്ടുന്ന ശബ്ദംകേട്ടു. തുറന്നപ്പോൾ മുന്നിൽ വലിയമ്മ.

'' കുഞ്ഞുണ്ണിമാമ നിന്നെ കാണണം എന്നു പറഞ്ഞ് പടിയ്ക്കൽ നിൽക്കുന്നു ''.

'' അതെന്താ അകത്തേക്ക് വരാത്തത് ''.

'' നീ അങ്ങോട്ടുചെന്ന് കാണണം എന്നാണ് ഉള്ളിലിരുപ്പ്. ഇത്ര ദിവസം നീ പോയില്ല. അതുകൊണ്ട് തിരഞ്ഞുവന്നു. എങ്കിലും ഗമ കളയാൻ പറ്റില്ലല്ലോ. ഒരുപക്ഷെ അതാവും പടിയ്ക്കലേക്ക് വിളിപ്പിച്ചത്. അല്ലെങ്കിലോ നിങ്ങൾ തമ്മിലുള്ള വർത്തമാനം ആരും കേൾക്കണ്ടാ എന്നുണ്ടാവും ''.

'' കുഞ്ഞുണ്ണിമാമ ഗമ കളയണ്ടാ. ഞാൻ അങ്ങോട്ട് ചെല്ലാം ''.

'' എന്തിനാണ് വന്നത് എന്ന് അറിയാലോ. ഓരോന്ന് പറഞ്ഞ് പറ്റിക്കാൻ കേമനാണ്. നീയാണെങ്കിൽ വല്ലതും കേൾക്കുംമുമ്പ് അത് വിശ്വസിച്ച് വാക്ക് കൊടുക്കുംചെയ്യും. ഒരു കാര്യം ആദ്യമേ പറഞ്ഞുതരാം. അമ്മ സമ്മതിക്കാതെ സ്ഥലം കൊടുക്കാന്ന് ഒരിക്കലും നീ വാക്ക് കൊടുക്കരുത് ''.

'' ഏയ്. ഞാൻ ഒന്നും ഏൽക്കില്ല ''.

'' എന്നാൽ നിനക്കന്നെ നല്ലത് ''.

കുഞ്ഞുണ്ണിമാമ പടിക്കാലും ചാരി എങ്ങോട്ടോ നോക്കി നിൽക്കുകയാണ്. കാഴ്ചയിലേ അറിയാം നല്ല രസത്തിലല്ലെന്ന്. മുഖത്ത് നീരസം പ്രകടമാണ്.

'' തന്നെ അന്വേഷിക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നായി. എന്താണ് എന്ന് ഒന്നുവിളിച്ച് ചോദിക്കുകയും കൂടി ഉണ്ടായില്ല ''.

'' നേരിൽ വന്ന് കാണാമെന്ന് വിചാരിച്ചു. കുറച്ച് തിരക്കായിരുന്നതുകൊണ്ട് പറ്റിയില്ല ''.

'' എന്തു തിരക്ക്. നേരം വെളുത്താൽ ആ ജാംബവാൻറെ ഗുഹയിൽ ചെന്നുകൂടും. പിന്നെ സന്ധ്യ കഴിഞ്ഞേ പുറത്തിറങ്ങൂ. ഒക്കെ ഞാൻ അറിയുന്നുണ്ട് ''.

പപ്പനമ്മാമനെ കാണാൻ ചെല്ലുന്നതിലുള്ള വിരോധമാണ് ആ വാക്കുകളിൽ. കേട്ടില്ലെന്ന് നടിച്ചു. കൂടുതലെന്തെങ്കിലും പറയുന്നതിന്നുമുമ്പ് വന്ന കാര്യം പറഞ്ഞോട്ടെ.

'' എന്നെ കാണണം എന്നു പറഞ്ഞത് ''.

'' സുഭദ്രയുടെ അടുത്ത് ഒരു കാര്യം പറയാൻ ഏൽപ്പിച്ചിരുന്നു. അവൾ പറഞ്ഞില്ലേ ''.

'' ചെറുതായി സൂചിപ്പിച്ചു ''.

'' എന്നിട്ട് എന്താ തൻറെ അഭിപ്രായം ''.

'' ഞാനെന്താ പറയുക. അമ്മ വരുമ്പോൾ വിവരം പറയാം ''.

'' അവളുടെ അടുത്ത് ഞാൻ ചോദിച്ചോളാം. അതിനുമുമ്പ് എനിക്ക് തൻറെ തീരുമാനം അറിയണം ''.

'' എനിക്ക് ഇതില് ഒരു തീരുമാനം പറയാൻ പറ്റില്ല. അമ്മ എന്നോടൊന്നും ചോദിക്കാറും ഇല്ല. അനിയത്തി പറയുന്നതുപോലെയാണ് അമ്മ എന്തും ചെയ്യാറ് ''.

'' അത് നിങ്ങളുടെ തായ്‌വഴിടെ ഗുണം. പണ്ടു മുതലേ ആണുങ്ങളുടെ വാക്കിനെ വില വെക്കാത്ത വകയാണ്. ബാക്കി താൻ ചെയ്ത പ്രവർത്തിയുടെ ഗുണംകൊണ്ടും ''.

സത്യത്തിൽ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല. പറയത്തക്ക തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ ഈ വാക്കിൻറെ അർത്ഥം.

'' അതെന്താ അങ്ങിനെ പറഞ്ഞത് ''.

'' ഓ, ഞാൻ പറഞ്ഞാലേ അറിയൂ അല്ലേ. എന്നാൽ കേട്ടോ. അച്ഛനോടോ അമ്മയോടോ വേണ്ടപ്പെട്ടവരോടോ ഒന്നും ആലോചിച്ചിട്ടല്ലല്ലോ താൻ കല്യാണം കഴിച്ചത്. തന്നിഷ്ടം കാണിച്ചതല്ലേ. അങ്ങിനെയുള്ളവരുടെ അഭിപ്രായം ആരും കണക്കാക്കില്ല ''.

മുഖത്ത് അടിയേറ്റതുപോലെ തോന്നി. തിരിച്ചൊന്നും പറയാൻ കഴിയുന്നില്ല. കണ്ണുകൾ നനയുന്നുണ്ടോ. നിന്ന നിൽപ്പിൽ ഇല്ലാതായാൽ മതിയായിരുന്നു.

'' അങ്ങിനെ ഒരു സാഹചര്യത്തിൽ വേണ്ടി വന്നതാണ് '' ഒരുവിധം പറഞ്ഞൊപ്പിച്ചു.

'' വിവരമുള്ള ആണുങ്ങള് ഏതു സാഹചര്യത്തിലും വിഴുപ്പ് ചുമക്കാൻ നിൽക്കില്ല. ഏതോ ഒരു പെണ്ണിനെ കണ്ടതും കണ്ണങ്ങോട്ട് മഞ്ഞളിച്ചു. അവള് ഏതു തരക്കാരിയാണ് ഏതു തറവാട്ടിൽ പിറന്നതാണ് കുലമഹിമയുണ്ടോ എന്നൊന്നും നോക്കിയില്ല. ആരോടും ഒരുവാക്ക് പറയാതെ കല്യാണം കഴിച്ചു. കുടുംബക്കാർക്കെല്ലാം ചീത്തപ്പേരുണ്ടാക്കീട്ട് ന്യായം പറയുന്നു. തന്നോടൊക്കെ സംസാരിക്കാൻ വന്ന എന്നെ വേണം പറയാൻ '' കാർക്കിച്ചു തുപ്പിക്കൊണ്ട് കുഞ്ഞുണ്ണിമാമ പോവുന്നത് ശരിക്ക് കാണാൻ കഴിയുന്നില്ല. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മുണ്ടിൻറെതുമ്പു കൊണ്ട് തുടച്ച് തിരിച്ചു നടന്നു. കൽപ്പടവിൽ വലിയമ്മയും ചെറിയമ്മയും കാത്തു നിൽപ്പുണ്ട്.

'' എന്താ നിൻ‌റെ മുഖം വാടിയിരിക്കുന്നത് '' വലിയമ്മയുടെ ചോദ്യം നേരിടാനായില്ല.

'' കുഞ്ഞുണ്ണിമാമ എന്നെ '' പറയുമ്പോഴേക്ക് വിതുമ്പി.

'' എന്തിനാ എൻറെ കുട്ടി സങ്കടപ്പെടുന്നത്. എന്താ പറഞ്ഞത് എന്ന് പറയ് '' വലിയമ്മ ചുമലിൽ കൈവെച്ചു. വളരെ പ്രയാസപ്പെടാണ് മുഴുവനും പറഞ്ഞു തീർത്തത്.

'' ഇതിന് ഇത്ര വിഷമം തോന്നേണ്ട കാര്യമെന്താ '' ചെറിയമ്മ പറഞ്ഞു '' വേറെ വല്ല ആൺകുട്ടികളാണെങ്കിൽ അയാളുടെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തിട്ടുണ്ടാവും ''.

'' അവന് അതൊന്നും ആവില്ല. തീരെ കട്ടിയില്ലാത്ത മനസ്സാണ് അവൻറേത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തറവാട്ടിലെ നായ പാമ്പുകടികൊണ്ട് ചത്തതിന് മൂന്നു ദിവസം ആഹാരം കഴിക്കാതെ കരഞ്ഞോണ്ട് നടന്നോനാ അവൻ ''.

'' അതു പറഞ്ഞിട്ടോ. ഇപ്പോൾ വലുതായില്ലേ. അതനുസരിച്ച് ധൈര്യം വേണ്ടേ ''.

'' ഓരോരുത്തരുടെ പ്രകൃതം ഓരോ വിധത്തിലല്ലേ. അവന് ആരുടെ അടുത്തും ഉരത്ത് സംസാരിക്കാൻ അറിയില്ല. കുട്ടികളുടെ മനസ്സാണ്. ചിരിച്ചു കളിച്ച് സന്തോഷവാനായി അങ്ങിനെ നടക്കണം. ഒരാളുടേയും സങ്കടം കാണാൻ വയ്യ. അറിയുന്നോർക്കല്ലേ ആ ഗുണം അറിയൂ ''.

'' എനിക്ക് വരുന്ന ദേഷ്യത്തിന്ന് അയാളെ നാലു പറയണംന്നുണ്ട് '' ചെറിയമ്മ ചൂടായി '' അയാളങ്ങിനെ യോഗ്യനാവ്വോന്നും വേണ്ടാ. ബാംഗ്ലൂരിൽ പഠിക്കാൻ പോയ ഇടത്തിന്ന് അയാളുടെ മകള് ഏതോ ഒരുത്തൻറെ കൂടെ ചാടി പോയിട്ട് പത്തിരുപത് ദിവസം കഴിഞ്ഞിട്ടാണ് കണ്ടു പിടിച്ചത്. പഠിപ്പു നിർത്തി ഇഷ്ടംപോലെ പൊന്നും പണവും കൊടുത്ത് തെക്ക് ഏതോ ദിക്കിലേക്ക് അതിനെ കല്യാണം കഴിച്ചയച്ചു. നാട്ടിൽ നിന്ന് ആരേയും വിളിച്ചതൂല്യാ, ഒരുപിടി ചോറ് കൊടുക്കും‌ ചെയ്തില്ല. ആ കഥകളൊക്കെ വിളമ്പിയാൽ ഈരേഴു പതിനാലു ജന്മം അയാളുടെ തല പൊങ്ങില്ല ''.

'' നീ വേണ്ടാത്തതിനൊന്നും നിൽക്കണ്ടാ. അതൊക്കെ ആണുങ്ങള് നോക്കിക്കോളും ''.

'' മാധവേട്ടൻ അമ്പലത്തിന്ന് വരട്ടെ. എന്താ വേണ്ടത് എന്ന് എനിക്കറിയാം ''.

'' ദീപൂ നീ വന്ന് ആഹാരം കഴിക്ക് '' വലിയമ്മ പറഞ്ഞു '' വെറുതെ ഓരോന്ന് ചിന്തിച്ച് മനസ്സ് വേദനിപ്പിക്കാതെ ''.

ഒന്നും കഴിക്കാൻ തോന്നുന്നില്ല. എങ്കിലും വലിയമ്മയുടെ നിർബന്ധം കാരണം കഴിച്ചു എന്നുവരുത്തി മുകളിലെ മുറിയിൽ ചെന്നുകിടന്നു. ഒരാളേയും വേദനിപ്പിക്കുന്നതൊന്നും ഇതുവരെ ചെയ്തിട്ടില്ല. എന്നിട്ടും കുഞ്ഞുണ്ണിമാമ ദേഷ്യപ്പെട്ടു. ഓർക്കുംതോറും സങ്കടം പെരുകുകയാണ്. ചെറിയച്ഛൻ വേണ്ടപോലെ ചോദിച്ചോളും എന്നതാണ് സമാധാനം. ആലോചനയുടെ ഇടയിൽ ഉറക്കം കണ്ണുകളിലെത്തി.

'' ദീപൂ, നേരം എത്രയായി എന്നറിയ്യോ. ഉണ്ണു കഴിക്കണ്ടേ '' എന്നും പറഞ്ഞ് വലിയമ്മ എത്തിയപ്പോഴാണ് ഉണർന്നത്. ചെറിയച്ഛൻ ഭക്ഷണം കഴിക്കാൻ ഇരുന്നു കഴിഞ്ഞു. കൈ കഴുകി ഒപ്പം ചെന്നിരുന്നു.

'' മാഷേട്ടൻ കുഞ്ഞുണ്ണിമാമയുടെ അടുത്ത് നാലുവാക്ക് ചോദിക്കാൻ ചെല്ലാനിരുന്നതാ. ഞാൻ വേണ്ടാന്ന് പറഞ്ഞ് മുടക്കി '' വലിയമ്മ പറഞ്ഞു.

'' മുകുന്ദേട്ടൻ പത്തര മണിയോടു കൂടി എന്നെ വിളിച്ചിരുന്നു. പലതും സംസാരിക്കുന്ന കൂട്ടത്തിൽ ഞാൻ ഈ വിവരം പറയുകയും ചെയ്തു '' ചെറിയച്ഛൻ പറഞ്ഞു '' മൂപ്പർക്ക് വന്ന ദേഷ്യത്തിന്ന് കണക്കില്ല. ഞാൻ അങ്ങോട്ട് വരട്ടെ. കുഞ്ഞുണ്ണിടെ വർത്തമാനം നിർത്തിക്കുന്നുണ്ട് എന്നു പറഞ്ഞു ''.

'' മുകുന്ദേട്ടനോട് പറഞ്ഞത് നന്നായി '' ചെറിയമ്മ പറഞ്ഞു '' പക്ഷെ എനിക്ക് ഇവൻറെ കൂട്ടുകാരനോട് പറഞ്ഞതുമാത്രം അത്ര പിടിച്ചില്ല. അവനൊക്കെ മേലുംകീഴും നോക്കാത്ത
ജാതിയാണ് ''.

'' ആരോടാ പറഞ്ഞത്. ജാഫറിനോടാണോ ''.

'' അതെ. ദീപു ഉറങ്ങുന്ന നേരത്ത് അവൻ വിളിച്ചിരുന്നു. പതിവില്ലാതെ എന്താ ഈ നേരത്ത് ഒരു ഉറക്കം എന്ന് ചോദിച്ചപ്പോൾ ചെറുതായിട്ടൊന്നു സൂചിപ്പിച്ചു. നിങ്ങൾ തമ്മിലുള്ള അടുപ്പം എനിക്ക് അറിയുന്നതല്ലേ ''.

'' അയ്യേ. അവന് എന്താ തോന്ന്വാ ''.

'' ദീപു പാവമാണ്. അയാൾ അവനെ ഇനിയൊരിക്കലും വേണ്ടാത്തത് പറയാത്ത പണി എനിക്കറിയാം എന്നു മാത്രം പറഞ്ഞു ''. 

'' കുഞ്ഞുണ്ണിമാമയുടെ വീട്ടിൽചെന്ന് അവൻ ലഹള ഉണ്ടാക്ക്വോ ''.

'' ഏയ്. അതൊന്നും ഉണ്ടാവില്ല. നൂറുകൂട്ടം തിരക്കുള്ള ആളല്ലേ. വേണ്ടാതെ കേസ്സിനും കൂട്ടത്തിനും പോവാൻ അവന് എവിടേയാ സമയം ''.

ഭക്ഷണം കഴിഞ്ഞതും ജാഫറിനെ വിളിച്ചു. മൊബൈൽ റിങ്ങ് ചെയ്യുന്നുണ്ട്. പക്ഷെ എടുക്കുന്നില്ല. വൈകുന്നേരത്തിനുള്ളിൽ ആറേഴു തവണ ശ്രമിച്ചപ്പോഴും ഫലം ഒരേ മട്ടിൽ. പപ്പനമ്മാമൻറെ വീട്ടിലേക്ക് ചെല്ലാനും തോന്നുന്നില്ല. ടി.വി. ഓൺ ചെയ്തു. സ്പോർട്ട്സ് ചാനലാണ്. പഴയ ഏതോ ക്രിക്കറ്റ് മാച്ചിൻറെ പ്രസക്ത ഭാഗങ്ങളാണ് കാണിക്കുന്നത്. അതും നോക്കി വെറുതെയിരുന്നു.

ഇരുട്ടായി തുടങ്ങി. അകലെ തെരുവുവിളക്കുകൾ കത്തുന്നതും നോക്കി ചാരുപടിയിൽ കിടന്നു. വലിയമ്മയും ചെറിയമ്മയും മുറ്റത്ത് എന്തോ സംസാരിച്ചുകൊണ്ട് നിൽപ്പാണ്.  വൈകുന്നേരം നടക്കാനിറങ്ങിയ ചെറിയച്ഛൻ തിരിച്ചെത്തി.

'' എല്ലാവരും ഇങ്ങോട്ട് വരിൻ '' കരിങ്കൽ പടവിലിരുന്ന് അദ്ദേഹം വിളിച്ചു. എഴുന്നേറ്റ് അങ്ങോട്ടു ചെന്നു.

'' പോരുന്ന നേരത്ത് ഒരു സംഗതി കേട്ടു. അതു പറയാൻ വിളിച്ചതാണ് '' മുഖവുരയായി അതു പറഞ്ഞപ്പോൾ കേൾക്കാൻ ആകാംക്ഷയായി.

'' എന്താ ഇത്ര വിശേഷിച്ച് '' ചെറിയമ്മ ചോദിച്ചു.

'' തൃസന്ധ്യ നേരത്ത് ആരോ സുന്ദരേശ്വര മേനോനെ നന്നായിട്ടൊന്നു പൂശി. അതന്നെ ''.

'' ആരാ, എവിടെ വെച്ചാ '' ചോദ്യങ്ങൾ ഒന്നിച്ചുയർന്നു.

'' അയാള് വീടിൻറെ ഗെയിറ്റിന്നു മുമ്പിൽ കാറ്റുംകൊണ്ട് നിൽക്കുമ്പോൾ ഏതോ രണ്ട് ചെറുപ്പക്കാർ റോഡിൽ ബൈക്ക് നിറുത്തി ഇറങ്ങിവന്ന് സുന്ദരേശ്വര മേനോനെ ഒന്നു കാണണം എന്നു പറഞ്ഞൂന്നും ഞാൻ തന്നെയാണ് ആള് എന്നു പറഞ്ഞതും പൊതിരെ തല്ലിയിട്ട് ബൈക്കിൽ കയറി ഓടിച്ചുപോയീന്നും ആണ് കേട്ടത് ''.

'' ആരാ ആളുകള് എന്ന് മനസ്സിലായില്ലേ ''.

'' അതെങ്ങിനെ. രണ്ടാളും ഹെൽമെറ്റ് ഇട്ടിരുന്നുവത്രേ ''.

'' വല്ലതും പറ്റിയിട്ടുണ്ടാവ്വോ '' വലിയമ്മയ്ക്ക് വേവലാതിയായി.

'' ആസ്പത്രീലിക്ക് കൊണ്ടുപോയീന്നാ കേട്ടത് ''.

'' ഇതാ പറഞ്ഞത്. ഇപ്പോഴേക്ക് ഈശ്വരൻ അപ്പോഴേക്കപ്പോഴേ എന്ന് '' ചെറിയമ്മ കൈകൊട്ടി ചിരിച്ചു '' സന്തോഷായി എനിക്ക്. ആരോടും കടുപ്പിച്ച് ഒന്നും പറയാത്ത ഇവൻറെ നേരെ തട്ടി കയറിയില്ലേ, അതിനുള്ള ശിക്ഷയാണ് ''.

എന്തൊക്കെ പറഞ്ഞാലും വയസ്സായ ആളല്ലേ കുഞ്ഞുണ്ണിമാമ. അദ്ദേഹത്തിന്ന് വല്ലാതെ വേദനിച്ചു കാണും. സാരമായ പരിക്ക് പറ്റിയിട്ടുണ്ടോ ആവോ. ആകപ്പാടെ ഒരു വിഷമം മനസ്സിൽ ഉടലെടുത്തു.

'' നാളെ രാവിലെത്തന്നെ കുഞ്ഞുണ്ണിമാമയെ പോയി കാണുന്നുണ്ട്. വിവരം അറിഞ്ഞിട്ട് നമ്മള് അന്വേഷിച്ചില്ല എന്നുവേണ്ടാ '' ദിലീപ് മേനോൻ എല്ലാവരോടുമായി പറഞ്ഞു.

'' നിനക്ക് പ്രാന്തുണ്ടോ '' ചെറിയമ്മയ്ക്ക് ദേഷ്യം വന്നു '' കണ്ട് സന്തോഷിക്കാൻവേണ്ടി ചെന്നതാണെന്നേ പറയൂ. വേണ്ടാത്ത പണിക്ക് നിൽക്കണ്ടാ ''.

ചാരുപടിയിൽ വെച്ച മൊബൈൽ ചിലച്ചു. പോയി എടുത്തുനോക്കിയപ്പോൾ ജാഫർ.

'' എന്താ നിൻറെ അമ്മാമന് പറ്റിയത് '' മറുഭാഗത്തു നിന്ന് അന്വേഷണം ഉയർന്നു. കേട്ട കാര്യങ്ങൾ മുഴുവനും പറഞ്ഞു.

'' യോഗമുണ്ടെങ്കിൽ അടി പാർസലായിട്ട് എത്തിക്കോളുമെന്ന് ആളുകൾ വെറുതെയല്ല പറയുന്നത് എന്ന് നിനക്കിപ്പോൾ മനസ്സിലായല്ലോ '' ജാഫർ ചിരിക്കുകയാണ്. ഒന്നും പറയാനാവാതെ ദിലീപ് മേനോൻ അവിടെത്തന്നെ നിന്നു. 

Tuesday, November 5, 2013

അദ്ധ്യായം - 17.


'' നീയെന്താ പപ്പനമ്മാമൻറെ വീട്ടിലേക്ക് പോവുമ്പോൾ മൊബൈൽ എടുക്കാഞ്ഞത് '' സന്ധ്യയോടെ തറവാട്ടിലെത്തിയ ദിലീപ് മേനോനോട് വലിയമ്മ ചോദിച്ചു.

'' മറന്നതാണ്. അവിടെ ചെന്നപ്പോഴാണ് മൊബൈൽ എടുക്കാത്ത വിവരം അറിഞ്ഞത്. പിന്നെ അതെടുക്കാൻവേണ്ടി തിരിച്ചുവരാൻ മടിച്ചു. എന്താ ആരെങ്കിലും വിളിച്ച്വോ ''.

'' ജാഫർ വിളിച്ചു, പിന്നെ രാജിയും ''.

'' എന്തിനാ രാജിചേച്ചി വിളിച്ചത് ''.

'' ങാ, ആർക്കറിയാം. ഞാൻ ചോദിച്ചപ്പോൾ വെറുതെ വിളിച്ചതാണെന്ന് പറഞ്ഞു ''.

രാജിചേച്ചി വെറുതെ വിളിച്ചതാവുമോ. ചിലപ്പോൾ വലിയമ്മ അറിയാതെ എന്തെങ്കിലും പറയാനുണ്ടെങ്കിലോ. ഏതായാലും വിളിച്ച് അന്വേഷിക്കണം. ആദ്യം ജാഫർ വിളിച്ചത് എന്തിനാണെന്ന് ചോദിക്കാം. മൊബൈൽ റിങ്ങ് ചെയ്തതും അപ്പുറത്ത് എടുത്തു.

'' നീയെന്താ എവിടേക്കെങ്കിലും പോവുമ്പോൾ മൊബൈൽ എടുക്കാത്തത്. ആരെങ്കിലും അത്യാവശ്യമായി വിളിച്ചാൽ എന്താ ചെയ്യാ ''.

'' ക്ഷമിക്ക്. ഇന്ന് അങ്ങിനെ പറ്റിപ്പോയി '' ദിലീപ് മേനോൻ ചിരിച്ചു '' ഇനി എന്തിനാണ് എന്നെ വിളിച്ചത് എന്നു പറയ് ''.

'' തൽക്കാലം ക്ഷമിച്ചിരിക്കുന്നു. ഇനി ഇങ്ങിനെ ഉണ്ടായാൽ നിൻറെ മൂക്ക് ഞാൻ ഇടിച്ച് '' അപ്പോഴേക്കും ഇരുവർക്കും ചിരിപൊട്ടി '' പിന്നെ വിളിച്ചത് മണപ്പുള്ളിക്കാവ് വേലക്ക് പോവുന്ന കാര്യം പറയാൻ വേണ്ടിയാണ് ''.

'' എന്നാണ് വേല ''.

'' ഈ വ്യാഴാഴ്ച ''.

'' ഞാൻ ഇപ്പോഴേ റെഡി ''.

കാൾ കട്ട് ചെയ്ത് നോക്കുമ്പോൾ വലിയമ്മ സംഭാഷണം ശ്രദ്ധിച്ച് നിൽക്കുകയാണ്.

'' വേലയ്ക്ക് പോവാൻ വിളിച്ചതാണല്ലേ '' അവർ ചോദിച്ചു. അതെയെന്ന് തലയാട്ടി.

'' കുംഭമാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ചയാണ് മണപ്പുള്ളി ഭഗവതിടെ വേല. ചില കൊല്ലം അത് ഫെബ്രുവരി ഒടുക്കം വരും. അല്ലെങ്കിൽ മാർച്ച് മാസം ആദ്യം. ഇക്കൊല്ലം വേല മാർച്ചിലായി '' വലിയമ്മ പറഞ്ഞു നിർത്തി.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് പുറപ്പെട്ടു വരുന്ന വേലകൾ കോട്ടമൈതാനത്ത് സംഗമിക്കും. പലതരം വണ്ടി വേഷങ്ങൾ, തട്ടിന്മേൽ കൂത്ത്, ഗജവീരന്മാർ, പഞ്ചവാദ്യം എന്നിവ പൊലിമചാർത്തുന്ന ആ മഹോത്സവം കണ്ടിട്ട് കാലമേറെയായി.

'' പോണില്യേ '' വലിയമ്മ അന്വേഷിച്ചു.

'' പിന്നല്ലാതെ '' മറുപടി പറയാൻ ഒട്ടും മടിച്ചില്ല.

വലിയമ്മ തന്ന ചായ കുടിച്ച് മൊബൈലുമായി ഇറങ്ങി. അമ്പലത്തിലേക്കുള്ള വഴി തിരിയുന്ന ദിക്കിലെ കരിങ്കല്ലത്താണി കണ്ടപ്പോൾ അതിൽ കയറി ഇരിക്കാൻ ഒരു മോഹം. ചുറ്റുപാടും ഒന്നുനോക്കി. അടുത്തെങ്ങും ആരുമില്ല. മെല്ലെ അത്താണിയിൽ കയറി മേലോട്ടുനോക്കി കിടന്നു. മൊബൈൽ എടുത്ത് രാജിചേച്ചിയെ വിളിച്ചു.

ഹലോ എന്നു പറയുന്നതിന്നു പകരം ആരാത് എന്ന ചോദ്യം കേട്ടു. രാജിചേച്ചിയാണ്.

'' ഇത് ഞാനാ ചേച്ചീ. ദീപൂ ''.

'' നിന്നെ വിളിച്ചപ്പോൾ അമ്മയാണ് എടുത്തത്. പപ്പനമ്മാമൻറെ വീട്ടിലേക്ക് പോയി എന്നു പറഞ്ഞു ''.

'' ഞാൻ പോവുമ്പോൾ മൊബൈൽ എടുക്കാൻ മറന്നു. ആട്ടെ, എന്തിനാ ചേച്ചി എന്നെ വിളിച്ചത് ''.

'' ഭാസ്ക്കരേട്ടന് ഭാഗത്തിൽ കിട്ടിയ സ്ഥലം കൊടുത്താലോ എന്നൊരാലോചന. വീട് ഉണ്ടാക്കണം എന്നുവെച്ച് ഇത്രകാലം വെറുതെയിട്ടതാ. വീട് ഉണ്ടാക്ക്വോന്നും വേണ്ടാ എന്ന് നിങ്ങളൊക്കെ പറഞ്ഞപ്പോൾ വിറ്റാലോ എന്ന് തോന്നി. ഇപ്പോഴാണെങ്കിൽ ആ സ്ഥലം വാങ്ങാൻ ആളും ഉണ്ട് ''.

'' എന്നാൽ കൊടുത്തോളൂ. എന്തു വില കിട്ടും ''.

'' ഏഴര സെൻറാണത്രേ. നാലു ലക്ഷം കിട്ടുംന്ന് പറയുണൂ ''.

'' ഇതേ കിട്ടൂ ''.

'' ഇതന്നെ അമർന്ന വിലയാണ് എന്നാ പറയുന്നത്. ഒന്നാമത്ത് അങ്ങോട്ടേക്ക് വഴിയില്ല. വീടുണ്ടാക്കണച്ചാൽ വേനൽക്കാലത്ത് ആരുടേയെങ്കിലും പാടത്തുകൂടി ട്രാക്ടറിൽ കല്ലും സാധനങ്ങളും എത്തിക്കണം. ആരക്കെങ്കിലും സൂക്കട് വന്നുകിടന്നൂച്ചാൽ എടുത്തിട്ടന്നെ റോഡുവരെ കൊണ്ടുപോണം. അടുത്ത വീട്ടുകാരക്ക് കൊടുക്കുന്നതോണ്ടാ ഇത്രയെങ്കിലും വില കിട്ടുണത് ''.

'' എങ്കിൽ നന്നായി ''.

'' വിളിച്ചത് ഒരു കാര്യം പറയാനാ. കിട്ടുന്ന പണം മുഴുവൻ നിൻറെ കയ്യിൽ തരും. കടം വീട്ടാൻ നീ തന്ന പൈസ എടുത്തോ. ബാക്കി സൂക്ഷിച്ചുവെക്ക്. ഞങ്ങളുടെ കയ്യിൽ ആ പണം വെച്ചാൽ കാറ്റത്തിട്ട പഞ്ഞി പോലെ അത് ചിലവായി പോവും. എന്നെങ്കിലും കുട്ട്യോളക്ക് വല്ല ആവശ്യവും വരുമ്പോൾ നിൻറേന്ന് വാങ്ങാലോ ''.

'' ഭാസ്ക്കരേട്ടന് കടം വീട്ടാൻ കൊടുത്തത് തിരിച്ചുതരണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അത് ഞാൻ അറിഞ്ഞു തന്നതല്ലേ. പിന്നെന്തിനാ അത് എടുത്തോളാൻ പറയുന്നത് ''.

'' നീ ചെയ്തു തന്നതന്നെ വലിയ ഉപകാരം. പിന്നേം ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ. പോരാത്തതിന്ന് നിൻറേന്ന് വാങ്ങിയത് മടക്കിത്തന്നില്ലെങ്കിൽ ഭാസ്ക്കരേട്ടന് അത് കുറച്ചിലല്ലേടാ. പണത്തിന്ന് ബുദ്ധിമുട്ടുണ്ടെന്ന് കരുതി മൂപ്പരുടെ അഭിമാനം പോവാതെ നോക്കണ്ടത് എൻറെ കടമയല്ലേ. അതോണ്ട് പണം മടക്കി കൊടുക്കണംന്ന് ഞാനാ പറഞ്ഞത് ''.

'' വായ പൊളിച്ചാൽ വിഡ്ഡിത്തരം മാത്രമേ പറയൂ. പണ്ടുമുതൽക്കേ അതാണല്ലോ ശീലം. ആങ്ങളമാർ പെങ്ങന്മാർക്ക് എന്തെങ്കിലും കൊടുത്താൽ അത് കടമായിട്ടാരും കാണില്ല. അതുകൊണ്ട് ഒരു കുറച്ചിലും വരില്ല. പിന്നെ ചേച്ചി കരുതുന്നതുപോലെ എനിക്കിപ്പോൾ പണത്തിന്ന് അത്ര വലിയ ബുദ്ധിമുട്ടൊന്നൂല്യാ ''.

'' എനിക്ക് ബുദ്ധീം ഇല്ല, വിവരൂം ഇല്ല. നിങ്ങളൊക്കെ എന്താ പറയുന്നത്  അതുതന്നെ എനിക്കും ശരി. നിനക്ക് ആ പണം വേണ്ടെങ്കിൽ വേണ്ടാ. ഞാൻ തരാനും പോണില്ല ''.

'' അങ്ങിനെ വഴിക്ക് വരൂ. ഇനി മുതൽ ഇടയ്ക്കൊക്കെ ഞാൻ പൈസ അയച്ചു തരും. അത് ചേച്ചിടെ ചിലവിനാണ്. കടം അല്ലാട്ടോ ''.

'' പോടാ. നീയെന്നെ വല്ലാതെ കളിയാക്കണ്ടാ ''.

'' ദേഷ്യം വരണ്ടാ ചേച്ചി. ഞാൻ തമാശ പറഞ്ഞതല്ലേ. അതുപോട്ടെ. നമുക്ക് മകളെ നല്ലൊരു ഡോക്ടറെ കാണിക്കണ്ടേ ''.

'' ചിലപ്പൊ തോന്നും വേണംന്ന്. ചിലപ്പൊ എന്തിനാന്നും ചിന്തിക്കും ''.

'' അതെന്താ അങ്ങിനെ ''.

'' എനിക്ക് മതിയായെടാ '' രാജിചേച്ചിയുടെ ശബ്ദത്തിൽ ഒരു പതർച്ച തോന്നി '' ഒരു കാര്യം മാത്രേ ഈശ്വരനോട് പറയാറുള്ളൂ. മാറുന്ന ദീനമാണെച്ചാൽ വേഗം അത് മാറ്റി തരിക. അല്ലെങ്കിലോ അവളെ വേഗം കൊണ്ടുപോവ്വാ. ഇങ്ങിനെ ഞങ്ങളെ ഇട്ട് തീയ്യ് തിന്നിക്കരുത് ''.

'' എന്താ ചേച്ചീ ഈ പറയുന്നത് ''.

'' പിന്നല്ലാണ്ടെ എന്താ ഞാൻ പറയണ്ടത്. പെറ്റിട്ട് പുല പോണതിന്നുമുമ്പ് ആസ്പത്രി കയറി ഇറങ്ങാൻ തുടങ്ങിയതാണ്. ഇനിയും മരുന്നുക്കുപ്പി കയ്യിന്ന് വെച്ചിട്ടില്ല. കുട്ടിടെ ചിലപ്പോഴത്തെ വിഷമം കണ്ടാൽ സങ്കടം തോന്നും ''.

'' ചേച്ചി വിഷമിക്കണ്ടാ. ഞാൻ അവളെ ഡോക്ടറെ കാണിച്ച് ചികിത്സിപ്പിക്കുന്നുണ്ട് ''.

'' അതോണ്ടൊന്നും ഒരു കാര്യൂല്ലാ ദീപൂ. കുട്ടിടെ ഹാർട്ടിൽ തുളയാണ്, അത് അടയ്ക്കണം എന്നാ ഏത് ആസ്പത്രിയിൽ ചെന്നാലും പറയുന്നത്. വെറും പറ്റിക്കലാണ് അതൊക്കെ. നമ്മുടെ കയ്യിലെ കാശ് പിടുങ്ങണം. അതിനുവേണ്ടി ഓരോന്ന് പറയ്യേന്നെ ''.

'' രോഗം മാറ്റാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഡോക്ടർമാർക്കല്ലേ അറിയൂ ''.

'' നമുക്കെന്താ അത്രയ്ക്ക് വിവരൂല്യേ. ചെപ്പുകുടം ഓട്ടപ്പെട്ടാൽ വെട്ടിവെക്കുന്നപോലെ ദേഹത്തിനകത്തുള്ള തുള അടയ്ക്കാനാവില്ല എന്ന് എനിക്കറിയില്ലേ ''.

'' ചേച്ചിടെ തെറ്റിദ്ധാരണയാണ് അത്. നോക്കിക്കോളൂ, ഞാൻ അവളെ ചികിത്സിപ്പിച്ച് മിടുക്കിക്കുട്ടിയാക്കും ''.

'' നീ എന്താ വേണ്ടത്ച്ചാൽ ചെയ്തോ. എനിക്ക് ഒരു വിരോധൂല്യാ ''.

'' ഈ ശനിയാഴ്ച ഞാൻ വരുന്നുണ്ട്. അപ്പോൾ എല്ലാം നേരിട്ട് പറയാം ''.

'' അനിതയും ചെറിയമ്മയും ഒക്കെ എന്നാ എത്ത്വാ ''.

'' കഴിഞ്ഞമാസം ഒടുവിൽ എത്തേണ്ടതാണ്. അപ്പോഴേക്കും കുട്ടിയ്ക്ക് പനി വന്നു. യാത്ര മാറ്റി. അടുത്ത ആഴ്ച എന്തായാലും എത്തും ''.

'' എന്നാൽ ശരി '' രാജിചേച്ചി സംഭാഷണം അവസാനിപ്പിച്ചു. തെളിഞ്ഞ ആകാശം മനസ്സുപോലെ ശാന്തമാണ്. എഴുന്നേറ്റിരുന്ന് മൊബൈൽ പോക്കറ്റിൽ ഇട്ടു.

'' ദീപുവെന്താ ഇതിനു മുകളിൽ കയറിയിരിക്കുന്നത് '' ചോദ്യം കേട്ടു നോക്കിയപ്പോൾ ചെറിയച്ഛൻ.

'' വെറുതെ ഒരു രസത്തിന് ഇരുന്നതാണ് '' അത്താണിയിൽ നിന്ന് താഴെയിറങ്ങി.

'' ഞാൻ എത്തീട്ട് കുറച്ചു നേരമായി. വർത്തമാനത്തിനിടയിൽ ദീപു എന്നെ കണ്ടില്ല '' ചെറിയച്ഛൻ പറഞ്ഞു '' ഇനിയെന്താ പരിപാടി. എങ്ങോട്ടെങ്കിലും പോവാനുണ്ടോ ''.

'' ഇല്ല. നമുക്ക് തറവാട്ടിലേക്ക് പോവാം '' ചെറിയച്ഛൻറെ പുറകെ അയാൾ നടന്നു.