ചെറിയമ്മയും വലിയമ്മയും മുറ്റത്
'' ഉള്ളിപൊക്കവട ഉണ്ടാക്കീട്ടുണ്ട്. ചായവെള്ളം തിളച്ചിട്ടുണ്ടാവും. പാകംപോലെ കൂട്ടിക്കോ '' വലിയമ്മ അനിയത്തിക്ക് നിര്‍ദ്ദേശം നല്‍കുകയാണ്. തന്നെക്കുറിച്ചുള്ള സംഭാഷണം അവസാനിച്ചുവെന്ന് തോന്നി. അടുക്കളയില്‍ നിന്ന് ശബ്ദം കേട്ടു തുടങ്ങി. ദിലീപ് മേനോന്‍ അങ്ങോട്ട് നടന്നു.
'' ഇത്തിരി മുമ്പ് ഞാന്‍ വന്നുനോക്കിയപ്പോള്‍ നീ മയക്കത്തിലായിരുന്നു '' വലിയമ്മ പറഞ്ഞു '' യാത്രടെ ക്ഷീണം തീര്‍ന്നോട്ടേ എന്ന് കരുതി വിളിക്കാതിരുന്നതാണ് ''.
'' എന്നാലും നീയെന്താ ഒന്ന് വിളിച്ചു പറയുകയും കൂടി ചെയ്യാതെ.... '' ചെറിയമ്മ അര്‍ദ്ധോക്തിയില്‍ അവസാനിപ്പിച്ചു.
'' ഒരു സര്‍പ്രൈസ് ആവട്ടെ എന്നു വെച്ചിട്ടാ ചെറിയമ്മേ ''.
'' എന്തേ അനിതയും കുട്ടിയും പോന്നില്ല ''.
'' അവള്‍ക്ക് ഈ മാസം ഒടുവിലേ ലീവ് കിട്ടൂ ''.
'' ഒറ്റയ്ക്ക് വര്വോ ''.
'' എന്താ വരാതെ. ടിക്കറ്റ് ഞാന്‍ ശരിയാക്കി കൊടുത്തിട്ടുണ്ട്. അവളുടെ ആങ്ങള പ്ലെയിനില്‍ കേറ്റി വിടും. മുംബെയില്‍ പെങ്ങളും അളിയനും ചെന്ന് അവരുടെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോവും. പിറ്റേ ദിവസം അച്ഛനേയും അമ്മയേയും കൂട്ടി എല്ലാവരും കൂടി ഇങ്ങോട്ട് പോരും ''.
'' അപ്പൊ നീ മിടുക്കനായിട്ട് ഒറ്റയ്ക്കിങ്ങിട്ട് പോന്നൂ '' ചെറിയമ്മ ചിരിച്ചു '' ആട്ടെ. ഇനി എന്താ നിന്‍റെ പരിപാടി ''.
'' എല്ലാവരേയും കണ്ടിട്ട് സന്ധ്യക്ക് മുമ്പ് പോണം. രണ്ടു ദിവസം കഴിഞ്ഞിട്ട് വരാം ''.
'' പോവ്വേ. എവിടേക്കാ പോണത് ''.
'' ടൌണിലെ ഏതെങ്കിലും നല്ല ഹോട്ടലില്‍ റൂം ഏര്‍പ്പാടാക്കാന്‍ ജാഫറിനോട് പറഞ്ഞിട്ടുണ്ട്. അവിടെ കൂടും. ഇടയ്ക്കൊക്കെ ഞാന്‍ വരാം ''.
'' ഇത്ര അടുത്ത് ഞങ്ങളൊക്കെ ഉണ്ടായിട്ട് നീ പോയി ഹോട്ടലില്‍ താമസിക്ക്യേ. ഞങ്ങളൊക്കെ നിനക്ക് അത്രയ്ക്ക് വേണ്ടപ്പെട്ടോരല്ലാണ്ടായ്യോ '' ചെറിയമ്മ പരിഭവം പറഞ്ഞു.
'' അതൊന്ന്വോല്ല ചെറിയമ്മേ. വെറുതെ നിങ്ങളെയൊക്കെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതീട്ടാ ''.
'' സുശീല പ്രസവിച്ചപ്പൊ നിന്നെ കൈ നീട്ടി വാങ്ങിയത് ഞാനാണ്. കുട്ടിക്കാലത്ത് എടുത്തും കൊണ്ട് നടന്നതിന്‍റെ തഴമ്പ് ഇപ്പഴും എന്‍റെ ഒക്കത്തുണ്ട് '' വലിയമ്മയുടെ കണ്ണ് നിറഞ്ഞു കഴിഞ്ഞു. സാരിയുടെ തുമ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് ഇടറിയ സ്വരത്തില്‍ അവര്‍ തുടര്‍ന്നു'' ഇപ്പൊ നീ വലിയ ആളായി. ഞങ്ങളൊക്കെ അന്യന്മാരാണെന്ന് തോന്നുന്നൂച്ചാല്‍ നിന്‍റെ ഇഷ്ടം പോലെ ചെയ്തോ. പക്ഷെ ഒരു കാര്യം നീ അറിയണം. ഞങ്ങളുടെ മനസ്സില്- നീ ഇന്നും ആ പഴയ കുട്ടി തന്നെയാണ് ഭാഗത്തില് എനിക്കും സുശീലയ്ക്കും കൂടിയാണ് ഈ നാലുകെട്ട് തന്നത്. പത്തായപ്പുര ഇവള്‍ക്കും കൊടുത്തു. എന്‍റെ ഓഹരി ഏടത്തി എടുത്തോളൂ എന്നു പറഞ്ഞ് നിന്‍റെ അമ്മ ഒഴിമുറി വെച്ചു തന്നു. എന്നു വെച്ചിട്ട് നിങ്ങളുടെ അധികാരം ഇല്ലാണ്ടായിട്ടൊന്നൂല്യാ ''.
'' ഞാന്‍ അതൊന്നുമാലോചിച്ചിട്ടില്ല വലിയമ്മേ. പഴയപോലെ കുറച്ചു ദിവസം വട്ടത്തിരിഞ്ഞ് നടക്കണം എന്ന് കരുതിയാണ് നാട്ടില്‍ വന്നത്. തോന്നുമ്പൊ വരികയും തോന്നുമ്പൊ പോവുകയും ചെയ്താല്‍ നിങ്ങള്‍ക്കൊക്കെ ബുദ്ധിമുട്ടാവും എന്ന് വിചാരിച്ചിട്ടാ അങ്ങിനെ നിശ്ചയിച്ചത് ''.
'' ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടൂല്യാ ''.
'' എന്നാല്‍ ഞാന്‍ എവിടേക്കും പോണില്ല. എന്‍റെ പെട്ടീം ബാഗും കാറിലുണ്ട്. അത് എടുത്ത് വെക്കണം ''.
'' നീ എടുക്ക്വോന്നും വേണ്ടാ. ഉണ്ണിക്കുട്ടന്‍ കോളേജിന്ന് വരാറായി. അവന്‍ ഒക്കെ എടുത്ത് വെച്ചോളും. അപ്പഴയ്ക്ക് മോളിലെ തെക്കേമുറി അടിച്ചു വൃത്തിയാക്കാം ''.
'' ഇന്നിപ്പൊ താഴത്ത് കൂടാം. ഉറക്കം വരുന്നതുവരെ വര്‍ത്തമാനം പറഞ്ഞ് ഇരിക്കാലോ ''.
ചൂടുചായയും ഉള്ളിപൊക്കവടയും നല്ല യോജിപ്പുണ്ട്. ഒന്നുപോലും ബാക്കി വെക്കാതെ മുഴുവനും തിന്നു.
'' നിനക്ക് പൊക്കവട ഇഷ്ടായോ '' വലിയമ്മ ചോദിച്ചു.
'' ഇഷ്ടയോന്നോ. എനിക്ക് പണ്ടേ ഇഷ്ടൂള്ള സാധനാണ്. പഠിക്കാന്‍ പോകുമ്പോള്‍ മുക്കിലെ ചായക്കടേന്ന് ജാഫര്‍ ഒരുപൊതി ഉള്ളിപൊക്കവട വാങ്ങി സൂക്ഷിച്ചിട്ടുണ്ടാവും. അതും തിന്നുകൊണ്ടാണ് സ്കൂളിലേക്ക് നടപ്പ് ''.
'' വീരാന്‍കുട്ടിടെ കടേലത്തെ പൊക്കവടടെ കാര്യോല്ലേ നീ പറയിണത്. അതൊക്കെ ഏതോ കാലത്ത് പൊളിച്ചു ''.
തറവാട്ടിലേക്ക് തിരിയുന്ന മുക്കിലായിരുന്നു വീരാന്‍കുട്ടിയുടെ കട. അയാള്‍ ഈ നാട്ടുകാരനൊന്നുമല്ല. സ്നേഹിച്ച പെണ്ണിനേയും കൂട്ടി നാടു വിട്ട് പോന്നതാണ്. തല ചായ്ക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെടുന്നതു കണ്ട് പപ്പനമ്മാമന്‍ തറവാട് വക സ്ഥലത്തു നിന്ന് ഒരു തുണ്ട് ഭൂമി ദാനം ചെയ്തു. അതില്‍ പുര വെച്ചു കെട്ടി അവര്‍ കൂടി. ചെറുപ്പത്തിലേ പറഞ്ഞു കേട്ട അറിവാണ് ഇതൊക്കെ.
പച്ചമണ്ണുകൊണ്ട് ഭിത്തികെട്ടി മുളംകമ്പുകളും അലകുകളും കൊണ്ട് മേല്‍കൂര തീര്‍ത്ത് പനമ്പട്ടകൊണ്ട് മേഞ്ഞ പുരയുടെ നിലം ചാണകം മെഴുകിയതായിരുന്നു. അതിന്‍റെ ഒരു ഓരത്താണ് ചായക്കട. രണ്ടോ മൂന്നോ ബെഞ്ചുകളും ഡെസക്കുകളും പലഹാരങ്ങള്‍ സൂക്ഷിച്ചു വെക്കാന്‍ ചെറിയൊരു അലമാറിയും ഒരു മേശയുമാണ് ഫര്‍ണ്ണിച്ചര്‍. കൂലിപണിക്കാരും ബീഡിതെറുപ്പുകാരുമാണ് സ്ഥിരമായി ചായ കുടിക്കാന്‍ എത്തിയിരുന്നത്. ചായ്പ്പിന്‍റെ മറുവശത്ത് പലചരക്കു കടയാണ്. എന്നും അതിന്‍റെ മുന്‍വശത്ത് രണ്ടു മൂന്ന് മുറങ്ങളിലായി ഉണക്ക മാന്തളോ, അയിലയോ, ചെള്ളിപ്പൊടിയോ കാണും. ചിലപ്പോള്‍ ഒരു കുല വാഴപ്പഴം തൂക്കിയിട്ടിരിക്കും. പുറകില്‍ പനമ്പട്ട കുത്തിമറച്ചുണ്ടാക്കിയ ചായ്പ്പില്‍ എരുമയും കുട്ടിയും
തൊട്ടടുത്ത ആടിന്‍കൂടില്‍ അഞ്ചാറ് ആടുകളുമുണ്ടാവും. എരുമപ്പാലുകൊണ്ടാണ് വീരാന്‍കുട്ടി ചായ ഉണ്ടാക്കുക. പീടികയുടെ ഉമ്മറത്തിണ്ടിന്നു മുകളില്‍ ചുമരും ചാരി വെച്ച അയാളുടെ പഴയ സൈക്കിള്‍ കണ്‍മുന്നിലുള്ളതുപോലെ. അതിലാണ് അയാള്‍ ടൌണില്‍ ചെന്ന് കടയിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങി വരിക.
എണ്ണപലഹാരങ്ങളായി വാഴയ്ക്കബജ്ജിയും പരിപ്പുവടയും ഉള്ളിപൊക്കവടയും മാത്രമേ ഉണ്ടാവാറുള്ളു. പൊറോട്ടയാണ് പ്രധാന വിഭവം. കൂടാതെ ഇഡ്ഡലിയോ ദോശയോ ഏതെങ്കിലുമൊന്ന് ഉണ്ടാവും. ക്യാരറ്റും ബീന്‍സും സവാളയും തക്കാളിയും ചേര്‍ത്ത് വെള്ളം പോലെ നേര്‍ത്ത ഒരു കൂട്ടാനാണ് പൊറോട്ടയ്ക്ക് കൊടുക്കുക. ആവശ്യക്കാര്‍ക്ക് ചാപ്സോ മീന്‍കറിയോ വാങ്ങാം. ഒരു ഗുരുവായൂര്‍ ഏകാദശി ദിവസം വീരാന്‍കുട്ടിയുടെ കടയില്‍ നിന്നും പാര്‍സലായി ജാഫര്‍ വാങ്ങിക്കൊണ്ടു വന്ന പൊറോട്ടയും ചാപ്സും കഴിച്ചതും വിവരം വീട്ടിലറിഞ്ഞാലുള്ള ഭവിഷ്യത്ത് ഓര്‍ത്ത് സംഭ്രമിച്ചതും ഗുരുവായൂരപ്പന്ന് പത്തു രൂപ നടയ്ക്കല്‍ വെക്കാമെന്ന് നേര്‍ന്നതും ഓര്‍മ്മ വന്നു.
'' നീ എന്താ ആലോചിക്കുന്നത് ''.
'' ഹേയ്. ഒന്നൂല്യാ. വീരാന്‍കുട്ടിടെ കാര്യം ആലോചിച്ചതാ ''.
'' അവനും കെട്ട്യോളും കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. കൊല്ലത്തിന്‍റെ ആ തലയ്ക്കലും ഈ തലയ്ക്കലും ആ ഉമ്മക്കുട്ടിക്ക് പ്രസവം ആയിരുന്നു. മക്കളെ വളര്‍ത്താന്‍ ഇശി ബുദ്ധിമുട്ടീട്ടുണ്ട് ''.
'' അവരൊക്കെ എന്തു ചെയ്യുന്നു ''.
'' മൂത്ത മകന്‍ ബസ്സില് ഡ്രൈവറാണ്. രണ്ടാമത്തേം മൂന്നാമത്തേം ചെക്കന്മാര് ദുബായിലാണ്. നാലോ അഞ്ചോ പെണ്‍കുട്ട്യേളെ കെട്ടിച്ചുവിട്ടു. ഇനി ഒടുവിലെ പെണ്ണിനെ മാത്രമേ കെട്ടിക്കാനുള്ളു. അവള് ഒമ്പതില്‍ പഠിക്കുകയാണ്. ഒടുക്കത്തെ ആമ്പിള്ളര് മിടുക്കന്മാരാ. ഒരുത്തന്‍ എഞ്ചിനീയറായി. അതിന്‍റെ താഴെ ഉള്ളോന്‍ ഡോക്ടറ് ഭാഗത്തിന്ന് പഠിക്കുന്നു ''.
'' ആ കുടുംബം രക്ഷപ്പെട്ടു ''.
'' പറഞ്ഞിട്ടെന്താ. വീരാന്‍കുട്ടിക്ക് ചപ്പില പെറുക്കാനേ യോഗം ഉണ്ടായുള്ളു, തീ കായാന്‍ ഉണ്ടായില്ല. പിള്ളര് നന്നാവുമ്പോഴേക്കും അവന്‍ പോയി. ക്യാന്‍സര്‍ ആയിരുന്നു ''.
മനുഷ്യന്‍റെ അവസ്ഥ ഇത്രയൊക്കയേ ഉള്ളു. മറ്റന്നാള്‍ ഭാഗ്യം, ഇന്നു മരണം. വിധിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല.
'' അവന്‍റെ കട നിന്നോടത്ത് അസ്സലൊരു ബംഗ്ലാവ് പൊങ്ങുന്നുണ്ട്. നീ വരുമ്പൊ കണ്ടില്ലേ ''.
'' നാട് എത്തിയ സന്തോഷത്തില്‍ ഒന്നും ശ്രദ്ധിച്ചില്ല. പിന്നെ കാണാലോ ''.
പോക്കറ്റില്‍ കിടന്ന മൊബൈല്‍ അടിച്ചു. എടുത്തുനോക്കിയപ്പോള്‍ ജാഫറാണ്.
'' പുറപ്പെട്ട്വോ. റൂം ഏര്‍പ്പാടാക്കണ്ടേ ''.
'' ഇവിടെ കൂടാന്ന് വലിയമ്മയും ചെറിയമ്മയും പറയുന്നു. അങ്ങിനെ ആവാന്ന് കരുതി ''.
''അതന്യാ നല്ലത്. നാളെ ഞാന്‍ അങ്ങോട്ട് വരാം. എല്ലാവരേയും കണ്ടിട്ട് കുറച്ച് കാലായി ''. ഫോണ്‍ കട്ട് ചെയ്തു. ദൂരെ നിന്ന് ബസ്സിന്‍റെ ഹോണ്‍ കേട്ടു.
'' ഉണ്ണിക്കുട്ടന്‍ ആ ബസ്സിലാ വര്വാ. ഇപ്പൊ എത്തും '' വലിയമ്മ പറഞ്ഞു '' ചെക്കന് ലേശം പാലുംവെള്ളം ഉണ്ടാക്കട്ടെ. അവന്‍ ചായ കുടിക്കില്യാ ''.
വലിയമ്മ അടുക്കളയിലേക്ക് നടന്നു, '' ഞാനൊന്ന് മേല്‍ക്കഴുകി വേഷം മാറീട്ടു വരട്ടെ '' എന്നും പറഞ്ഞ് ചെറിയമ്മ പത്തായപ്പുരയിലേക്കും. പടിക്കലേക്കും നോക്കി ദിലീപ് മേനോന്‍ ചാരുപടിയില്‍ കിടന്നു.